സൂപ്പര്‍ സ്‌പെഷാലിറ്റി ഡോക്ടര്‍മാരുടെ സേവനം വിരല്‍ തുമ്പില്‍

LATEST

ഇ സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോമിലൂടെ ത്രിതല ഹബ്ബ് ആന്‍ഡ് സ്‌പോക്ക് സംവിധാനം വഴി ഒരു 1.02 ലക്ഷം പേര്‍ക്ക് ഡോക്ടര്‍ ടു ടോക്ടര്‍ സേവനം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ജില്ലാ ജനറല്‍ ആശുപത്രികള്‍ മുഖേന സ്‌പെഷാലിറ്റി സേവനങ്ങളും മെഡിക്കല്‍ കോളജുകള്‍ വഴി സൂപ്പര്‍ സ്‌പെഷാലിറ്റി സേവനങ്ങളുമാണ് ലഭ്യമാക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രങ്ങളും, അര്‍ബന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സ്‌പോക്കായാണ് പ്രവര്‍ത്തിക്കുക. ജില്ലാ, ജനറല്‍ ആശുപത്രികളും, മെഡിക്കല്‍ കോളജുകളും ഹബ്ബായിട്ടും പ്രവര്‍ത്തിക്കും. ആദ്യമായി സ്‌പോക്ക് ആശുപത്രിയിലെ ഡോക്ടര്‍ പ്രാഥമിക പരിശോധന നടത്തും. ആ രോഗിയെ സ്‌പെഷലിസ്റ്റ് ഡോക്ടര്‍ക്ക് റെഫര്‍ ചെയ്യേണ്ട സാഹചര്യം ഉണ്ടെങ്കില്‍ ജില്ലാ, ജനറല്‍, മെഡിക്കല്‍ കോളജിലെ ഹബ്ബിലെ ഡോക്ടറിലേക്ക്, ഡോക്ടര്‍ ടു ഡോക്ടര്‍ സംവിധാനം വഴി കണക്ട് ചെയ്യും. ഇതിലൂടെ സ്‌പെഷാലിറ്റി, സൂപ്പര്‍ സ്‌പെഷാലിറ്റി ചികിത്സയ്ക്ക് മെഡിക്കല്‍ കോളജുകളിലേക്കും, ജില്ലാ ആശുപത്രികളിലേക്കും പോകാതെ തന്നെ വിദഗ്ധ ഡോക്ടറുടെ സേവനം ലഭ്യമാകും.
പദ്ധതിക്കായി സംസ്ഥാന തലത്തില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഒരു സംസ്ഥാനതല കമ്മറ്റിയും ജില്ലകളില്‍ ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ജില്ലാതല കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജുകള്‍ ഇല്ലാത്ത ജില്ലകളില്‍ സ്വകാര്യ സ്‌പെഷലിസ്റ്റ് ഡോക്ടറുടെ സേവനം ഉപയോഗിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
വീഡിയോ കോണ്‍ഫറന്‍സ് വഴി ജനങ്ങള്‍ക്ക് ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി ഇതിലൂടെ സംസാരിക്കാം. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടന്‍ തന്നെ ഡൗണ്‍ലോഡ് ചെയ്ത് മരുന്നുകള്‍ വാങ്ങാനും പരിശോധനകള്‍ നടത്താനും തുടര്‍ന്നും സേവനം തേടാനും സാധിക്കും. ഗൃഹ സന്ദര്‍ശനം നടത്തുന്ന പാലിയേറ്റീവ് കെയര്‍ സ്റ്റാഫ്, ആശവര്‍ക്കര്‍മാര്‍, സ്റ്റാഫ് നഴ്‌സുമാര്‍ എന്നിവര്‍ക്കും ഡോക്ടര്‍ ടു ഡോക്ടര്‍ സംവിധാനം വഴി ഡോക്ടര്‍മാരുടെ സേവനം രോഗികള്‍ക്ക് നല്‍കാവും.
https://esanjeevaniopd.in/kerala എന്ന വെബ് സൈറ്റ് വഴിയോ ഇസഞ്ജീവനി ആപ്ലിക്കേഷന്‍ വഴിയോ ഇ സഞ്ജീവനി സേവനം ലഭ്യമാണ്. സംശയങ്ങള്‍ക്ക് ദിശ 104, 1056 നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. ഇ സഞ്ജീവനി ഉപയോഗിക്കുന്നതിലൂടെ വീട്ടിലിരുന്ന് സേവനം ലഭിക്കുന്നതിനാല്‍ അനാവശ്യ ആശുപത്രി യാത്രയും തിരക്കും കുറയ്ക്കാനാകും. അതിനാല്‍ പരമാവധിപേര്‍ ഈ സേവനം ലഭ്യമാക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *