ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജിന്റെ ഫേസ് ബുക്ക് പോസ്റ്റ്
ശ്രദ്ധേയമായി. പോസ്റ്റിന്റെ പൂർണ്ണരുപം വായിക്കാം.
കോട്ടയം പബ്ളിക് ലൈബ്രറി ആർട്ട് ഗാലറിയിൽ ഒരു ചിത്രവുമായി എന്നെ കാത്ത് പ്രശസ്ത ചിത്രകാരൻ രാജീവ് ചമ്പക്കര ഉണ്ടായിരുന്നു.
നിറലാട്ടം ആർട്ട് എക്സിബിഷൻ ഉദ്ഘാടനം ഞാൻ നിർവ്വഹിച്ചശേഷമാണ് രാജീവ് ചിത്രം കൈമാറിയത്. എൻ്റെ മനസ്സിലൂടെ കടന്നുപോയ ഓർമ്മകളുടെ കുത്തൊഴുക്ക് ഞാനെങ്ങനെ എഴുതുമെന്നാണ് ഇപ്പോഴുള്ള ചിന്ത.
എൻ്റെ അച്ഛൻ്റെയും അമ്മയുടെയും ഒപ്പം മൂത്തമകനായ എന്നേയും രാജീവ് വരച്ചു ചേർത്തിരിക്കുന്നു. ഞാൻ കുഞ്ഞായിരുന്നപ്പോൾ എന്നെ ഒക്കത്തിരുത്തിയ അച്ഛൻ്റെ ചിത്രം ഒരു നിധിപോലെ ഞാൻ സൂക്ഷിച്ചിവെച്ചിട്ടുണ്ട്.
അമ്മയും അച്ഛനും പ്രായമായശേഷം ഇത്തരത്തിലൊരു ചിത്രം ആഗ്രഹിച്ചിരുന്നോ, അറിയില്ല. പലതും നഷ്ടമായതിനുശേഷം അത്തരത്തിലൊന്നിനെക്കുറിച്ച് ചിന്തിച്ചിട്ടെന്തുകാര്യം.
പഴയൊരു പാട്ടുകേൾക്കുമ്പോൾ നമുക്ക് നമ്മുടെ പഴയ ഓർമ്മകളും നമ്മെ വിട്ടുപോയവരെയൊക്കെ ഒരു ബ്ലാക്ക് & വൈറ്റ് സിനിമപോലെ കാണാൻ സാധിക്കില്ലേ.. അതുപൊലൊന്നായിട്ടാണ് എനിക്കു തോന്നിയത്. വളരെ നന്ദി പ്രിയ രാജീവ്, എന്നെ ഓർമ്മകളുടെ കൊതുമ്പുവള്ളത്തിൽ കൊണ്ടുപോയതിന്. മാനത്ത് ഉദിച്ചുയർന്ന മഴവില്ല് വീണ്ടും കാണിച്ചതിന്.
അമ്പിളി അമ്മാവനൊപ്പം ഓടിപ്പോയ്ക്കൊണ്ടിരുന്ന സുന്ദരബാല്യത്തെ ഒരു നിമിഷം തിരിച്ചുകൊണ്ടുവന്നതിന്..
നന്ദി

