കാണാതായ പാമർ സഹോദരന്മാർ
അലാസ്‌കയിലെ വാസിലയിൽ താമസിച്ചിരുന്ന 15 വയസ്സുള്ള മിഖായേൽ പാമർ മൂന്നു സഹോദരങ്ങളിൽ ഇളയവനായിരുന്നു. 1999 ജൂൺ 4-ന് അതിരാവിലെ കൂട്ടുകാരുമൊത്ത് സൈക്കിളിൽ പുറത്തിറങ്ങിയ മിഖായേൽ വളരെ പിന്നിലായിപ്പോയി. പിന്നീട് അവനെ കാണാതായി. അവന്റെ സൈക്കിളും ഷൂസും കണ്ടുകിട്ടി. പക്ഷെ മിഖായേലിനെപ്പറ്റി ഒരു വിവരവും ലഭിച്ചില്ല.
ഏതാണ്ട് 11 വർഷം കഴിഞ്ഞ് 2010 ഏപ്രിൽ 13-ന് മിഖായേലിന്റെ മൂത്ത സഹോദരനായ ചക്കിയെയും ദുരൂഹസാഹചര്യത്തിൽ കാണാതായി. മിഖായേലിനെപ്പോലെ അവനും കൂട്ടുകാരോടൊത്ത് മഞ്ഞിൻമുകളിൽ സഞ്ചരിക്കുന്ന വാഹനമായ സ്‌നോമൊബൈലിൽ ചുറ്റാനിറങ്ങിയതായിരുന്നു. ഒരിടത്തുവെച്ച് അവനും കൂട്ടുകാരിൽ നിന്ന് ഒറ്റപ്പെട്ടു. പിന്നീടവനെ ആരും കണ്ടിട്ടില്ല. അവന്റെ സ്‌നോമൊബൈൽ പിറ്റേന്ന് കണ്ടെടുത്തു. ചക്കിയുടെയും മൂത്ത സഹോദരനായ ക്രിസ് പാമർ ഇപ്പോൾ ഒറ്റയ്ക്കായി.
ട്രങ്ക് കൊലപാതകങ്ങൾ
1927-ൽ മിന്നി ബോണിയാതി എന്ന സ്ത്രീയുടെ മൃതദേഹമടങ്ങിയ ഒരു ട്രങ്ക് പെട്ടി ലണ്ടനിലെ ചാറിംഗ് ക്രോസ് റെയിൽവേസ്റ്റേഷനിൽ നിന്നും കിട്ടി. കൊലപാതകിയായ ജോൺ റോബിൻസൺ പിടിയിലാവുകയും തൂക്കിലേറ്റപ്പെടുകയും ചെയ്തു. ഏഴു വർഷം കഴിഞ്ഞ് ഒരു മാസത്തെ ഇടവേഷയിൽ രണ്ടു കൊലപാതകങ്ങൾ നടന്നു. 1934-ൽ ബ്രൈറ്റൺ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു യുവതിയുടെ മൃതദേഹമടങ്ങിയ ഒരു ട്രങ്ക് പെട്ടി കിട്ടി. സ്ത്രീയുടെ തലയും കൈകാലുകളും അതിലില്ലായിരുന്നു. കാലുകളടങ്ങിയ സ്യൂട്ട്‌കേസ് മറ്റൊരു റെയിൽവേസ്റ്റേഷനിൽ നിന്നും കിട്ടി. മരിച്ച യുവതി ആരായിരുന്നു എന്ന് ഇന്നുവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ അന്വേഷണത്തിനിടയ്ക്ക് മറ്റൊരു ട്രങ്ക് പെട്ടി കിട്ടി. അതിലും മരിച്ച ഒരു സ്ത്രീശരീരമായിരുന്നു. അവളുടെ കാമുകന്റെ ഫ്‌ളാറ്റിൽ നിന്നാണ് പെട്ടി കണ്ടെടുത്തത്. കാമുകനെ പിന്നീട് വെറുതെവിട്ടു. പിന്നീട് കാമുകൻ കുറ്റസമ്മതം നടത്തിയെങ്കിലും രണ്ടാമത് വിചാരണ ചെയ്യുന്നത് നിയമവിരുദ്ധമായതുകൊണ്ട് അയാളെ അറസ്റ്റ് ചെയ്തില്ല. അങ്ങനെ രണ്ട് ട്രങ്ക് പെട്ടി കേസുകളും തെളിയിക്കപ്പെട്ടില്ല.
