ജ്ഞാനവാപി മോസ്‌കില്‍ ദിവസേന ആരാധനയ്ക്ക് അനുമതി ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി വിധി പറയാനായി വീണ്ടും മാറ്റി. കേസ് പരിഗണിക്കുന്ന സിവില്‍ ജഡ്ജി മഹേന്ദ്ര പാണ്ഡെ അവധിയിലായതിനാല്‍ നവംബര്‍ 14ലേക്കാണ് മാറ്റിയത്. മോസ്‌കില്‍ നിത്യാരാധനക്ക് അനുമതി തേടിക്കൊണ്ട് നാല് ഹിന്ദു സ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് മാറ്റിയത്. കേസില്‍ കഴിഞ്ഞ ഒക്ടോബറില്‍ ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷം വിധി പറയാനായി ചൊവ്വാഴ്ചയിലേക്ക് മാറ്റി വെക്കുകയായിരുന്നു.
മസ്ജിദ് മുഴുവന്‍ ഹിന്ദുക്കള്‍ക്ക് കൈമാറുക, മസ്ജിദിന്റെ പരിസരത്ത് മുസ്ലീങ്ങളുടെ പ്രവേശനം നിരോധിക്കുക, മസ്ജിദിനുള്ളില്‍ നിത്യാരാധന നടത്താന്‍ അനുമതി നല്‍കുക തുടങ്ങിയവയാണ് ഹര്‍ജിയിലെ പ്രധാന ആവശ്യങ്ങള്‍. ഒക്ടോബറില്‍ ഹര്‍ജി പരിഗണിച്ചപ്പോള്‍ ശിവലിംഗത്തില്‍ ശാസ്ത്രീയ പരിശോധന നടത്താന്‍ അനുമതി നല്‍കണമെന്ന ഹര്‍ജി വാരണാസി സെഷന്‍സ് കോടതി തള്ളിയിരുന്നു.
മോസ്‌കിനുള്ളില്‍ കണ്ടെത്തിയത് ശിവലിംഗമാണോ എന്നതില്‍ ആധികാരികത വരുത്തുന്നതിനും കാലപ്പഴക്കം നിശ്ചയിക്കുന്നതിനും പഴക്കം കണ്ടെത്താന്‍ കാര്‍ബണ്‍ ഡേറ്റിംഗ് നടത്തണമെന്ന ഹര്‍ജിയാണ് ഒക്ടോബറില്‍ കോടതി തള്ളിയത്. തര്‍ക്ക പ്രദേശം സീല്‍ ചെയ്യണമെന്ന കോടതി നിര്‍ദേശം നിലനില്‍ക്കുന്നതിനാല്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. എന്നാല്‍ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഹര്‍ജിക്കാര്‍ അറിയിച്ചിരുന്നു.
മോസ്‌ക്‌സമുച്ചയത്തില്‍ ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും വിഗ്രഹങ്ങള്‍ ഉണ്ടെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള ഹിന്ദു സ്ത്രീകളുടെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ വാരണാസി സിവില്‍ കോടതി പള്ളിയില്‍ ചിത്രീകരണം നടത്താന്‍ ഉത്തരവിട്ടിരുന്നു. സര്‍വേ നടത്താനും വീഡിയോ ചിത്രീകരിക്കാനും കോടതി ഒരു കമ്മിറ്റിയെ നിയോഗിച്ചു. എന്നാല്‍ മസ്ജിദ് കമ്മിറ്റിയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സര്‍വേ നിര്‍ത്തിവെക്കുകയായിരുന്നു. സര്‍വേ തുടരാനും മെയ് പതിനേഴിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടിരുന്നു.
ആരാധനാലയങ്ങളിലെ ചിത്രീകരണം 1991ലെ ആരാധനാ നിയമത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സര്‍വേ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചു. പക്ഷേ, കനത്ത സുരക്ഷയില്‍ മെയ് 14ന് വീണ്ടും ആരംഭിച്ച സര്‍വേ മെയ് പതിനാറോടെ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് മുദ്ര വെച്ച കവറില്‍ വാരണാസി കോടതിയില്‍ സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് പ്രകാരം മോസ്‌കിലെ കുളത്തില്‍ ശിവലിംഗം ഉള്ളതായി കണ്ടെത്തുകയും ശിവലിംഗം കണ്ടെത്തിയ ഭാഗം അടച്ചിടാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. പള്ളിക്കമ്മിറ്റി ഇതിനെതിരെ രംഗത്ത് വന്നിരുന്നു.
ഇത്തരം ഹര്‍ജികളും മസ്ജിദുകള്‍ മുദ്രവെക്കുന്നതും മത സൗഹാര്‍ദത്തെ തകര്‍ക്കുമെന്നും ഇത് രാജ്യത്തുടനീളമുള്ള പള്ളികളെ ബാധിക്കുമെന്നുമാണ് മസ്ജിദ് കമ്മിറ്റിയുടെ വാദം. മുദ്രവച്ച കവറില്‍ വാരണാസി കോടതിയില്‍ സമര്‍പ്പിച്ച മസ്ജിദിലെ ചിത്രീകരണത്തിന്റെ വിശദാംശങ്ങള്‍ മണിക്കൂറുകള്‍ക്കകം ഹര്‍ജിക്കാര്‍ പുറത്തുവിട്ടതും വിവാദമായിരുന്നു.

