സാമ്പത്തിക പ്രതിസന്ധികൾ, കാലാവസ്ഥാ വ്യതിയാനം, മഹാമാരി, ഭീകരവാദം, യുദ്ധങ്ങൾ എന്നിവ വ്യക്തമായി കാണിക്കുന്നത് ലോകയുദ്ധാനന്തര ആഗോള ഭരണ ഘടനയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ആഗോള ഭരണം പരാജയപ്പെട്ടുവെന്നതാണെന്ന് ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പല വികസ്വര രാജ്യങ്ങളും തങ്ങളുടെ പൗരന്മാർക്ക് ഭക്ഷ്യ-ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ ശ്രമിക്കുന്നതിനിടയിൽ താങ്ങാനാവാത്ത കടവുമായി മല്ലിടുകയാണ് എന്നും സമ്പന്ന രാജ്യങ്ങൾ മൂലമുണ്ടാകുന്ന ആഗോളതാപനം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഈ രാജ്യങ്ങളെയാണെന്നും അദ്ദേഹം പറഞ്ഞു.
“ഈ പരാജയങ്ങളുടെ ദാരുണമായ അനന്തരഫലങ്ങൾ ഏറ്റവും കൂടുതൽ വികസ്വര രാജ്യങ്ങളാണ് അഭിമുഖീകരിക്കുന്നതെന്നും നാം സമ്മതിക്കണം. വർഷങ്ങളുടെ പുരോഗതിക്ക് ശേഷം, സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്ക് നാം പിന്നോട്ട് പോകാനുള്ള അപകടത്തിലാണ്,” പ്രധാനമന്ത്രി മോദി പറഞ്ഞു.
ഇന്ത്യയുടെ ജി 20 അധ്യക്ഷസ്ഥാനം ദക്ഷിണലോകത്തിന് ശബ്ദം നൽകുന്നതിനുള്ള ഒരു സംരംഭമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. “ഒരു ഗ്രൂപ്പിനും അതിൻ്റെ തീരുമാനങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നവരെ ശ്രദ്ധിക്കാതെ ആഗോള നേതൃത്വം അവകാശപ്പെടാൻ കഴിയില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
“ഗാന്ധിയുടെയും ബുദ്ധൻ്റെയും നാട്ടിൽ നിങ്ങൾ കണ്ടുമുട്ടുമ്പോൾ, നമ്മെ വിഭജിക്കുന്ന കാര്യത്തിലല്ല, നമ്മെ ഒന്നിപ്പിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇന്ത്യയുടെ നാഗരിക ധാർമ്മികതയിൽ നിന്ന് നിങ്ങൾ പ്രചോദനം ഉൾകൊള്ളണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
കരട് കമ്യൂണിക്കിലെ ഉക്രെയ്ൻ യുദ്ധത്തെക്കുറിച്ചുള്ള പരാമർശത്തിനെതിരെ ചൈനയുടെയും റഷ്യയുടെയും എതിർപ്പ് കാരണം സംയുക്ത പ്രസ്താവനയിൽ സമവായമില്ലാതെ അവസാനിച്ച ജി20 ധനമന്ത്രിമാരുടെ ബംഗളൂരുവിൽ നടന്ന യോഗത്തിനു ശേഷം നാല് ദിവസത്തിന് ശേഷമാണ് ഇനി വിദേശകാര്യ മന്ത്രിമാർ യോഗം ചേരുന്നത്.
ഇന്ന് നടക്കുന്ന ആദ്യ സെഷൻ ബഹുരാഷ്ട്രവാദം ശക്തിപ്പെടുത്തുന്നതിനും യുഎൻ, ഭക്ഷ്യ-ഊർജ്ജ സുരക്ഷ, വികസന സഹകരണം തുടങ്ങിയ ബഹുരാഷ്ട്ര സംഘടനകളുടെ പരിഷ്കാരങ്ങളുടെ ആവശ്യകതയിലും ശ്രദ്ധ കേന്ദ്രീകരിക്കും. രണ്ടാം സെഷൻ ഭീകരവാദവും ഉയർന്നുവരുന്ന ഭീഷണികളും, ആഗോള നൈപുണ്യ മാപ്പിംഗ്, മാനുഷിക സഹായവും ദുരന്തനിവാരണവും എന്നിവയ്ക്കായി നീക്കിവയ്ക്കും.
