സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ വിമർശനങ്ങൾക്ക് നിർഭയമായി മറുപടി നൽകാൻ സിനിമാസൃഷ്ടാക്കൾക്കാകണമെന്ന് പൊതു പ്രവർത്തകൻ കെ. അനിൽകുമാർ പറഞ്ഞു. സോഷ്യൽ മീഡിയ നിരൂപണം സിനിമയ്ക്ക് ഭീഷണിയോ എന്ന വിഷയത്തിൽ കോട്ടയത്തെ ചലച്ചിത്രമേളയോടനുബന്ധിച്ച് അനശ്വര തിയറ്ററിൽ സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെറ്റായ മത്സരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന കൃത്രിമ നിരൂപണങ്ങൾ നീണ്ടു നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കലയിലേക്കുള്ള തിരിഞ്ഞ് നോട്ടമാണ് നിരൂപണമെന്നും കലാ വിമർശം കൂടി ചേരാതെ കല പൂർണമാകില്ലെന്നും ചലച്ചിത്ര നിരൂപകൻ അജു നാരായണൻ പറഞ്ഞു. ഒരുതരത്തിൽ പറഞ്ഞാൽ ഒരു കല ഇഷ്ടപ്പെട്ടോ ഇല്ലയോ എന്ന രസം പറച്ചിലിൽ നിന്ന് തുടങ്ങി സിനിമയുടെ സൗന്ദര്യ ശാസ്ത്രത്തെയും രാഷ്ട്രീയത്തെയും പുറത്തു കൊണ്ടുവരലാണ് നിരൂപണങ്ങളെന്നും അദ്ദേഹം പറഞ്ഞു. വിമർശനങ്ങളും ഒരു കലയാണെന്നും എല്ലാത്തിനും അതിന്റെ തായ ഇടമുള്ള സൈബർ ജനാധിപത്യത്തിന്റെ കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത് അദ്ദേഹം ഓർമിപ്പിച്ചു.
സോഷ്യൽ മീഡിയയിലൂടെ വിമർശകരുടെ പിയർ ഗ്രൂപ്പ് രൂപീകരിക്കപ്പെടുന്നത് നല്ല സിനിമയ്ക്ക് ഭീഷണിയാകുന്നുണ്ടെന്ന് സംവിധായകനും എഡിറ്ററുമായ വിനോദ് സുകുമാരൻ പറഞ്ഞു. ആർക്കും എന്തും പറയാവുന്ന രീതിയിൽ സിനിമാ പ്രവർത്തകർക്ക് നേരെ വ്യക്തിഹത്യ നടത്തുന്നത് അംഗീകരിക്കാനാവുന്നതല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സിനിമ പൂർണമായി കാണാതെ റിവ്യൂ എഴുതുന്ന പ്രവണതയുണ്ടെന്നും ഇത് മേഖലയ്ക്ക് ദോഷം ചെയ്യുമെന്നും ആർ. ജെ. ഉണ്ണി പറഞ്ഞു. ആദ്യകാലങ്ങളിൽ ഫാൻസിനെ ഉപയോഗിച്ച് സോഷ്യൽ മീഡിയയിലൂടെ സിനിമാ പ്രചാരണം നടത്തിയവർ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ വിമർശനങ്ങളെ എതിർക്കുന്നത്. സ്വയം നിർമിച്ച വാൾ ഉപയോഗിച്ച് ശരീരം മുറിവേൽക്കുമ്പോൾ വാളിനെ കുറ്റം പറയുന്നതു പോലെയാണ് സിനിമാ പ്രവർത്തകർ സോഷ്യൽ മീഡിയ നിരൂപണങ്ങളെ കുറ്റപ്പെടുത്തുന്നത്.
സിനിമ വിമർശിക്കപ്പെടേണ്ടതാണെന്നും സിനിമയെ അനുകൂലിച്ചോ പ്രതികൂലിച്ചോ പറയുന്നത് സിനിമയുടെ ജയപരാജയങ്ങളെ ബാധിക്കില്ലെന്നും കൃത്യമായി മാർക്കറ്റ് ചെയ്യപ്പെടാത്തതിനാൽ പരാജയപ്പെടുന്ന സിനിമകളുണ്ടെന്നും ചലച്ചിത്ര നിരൂപക ആരതി സെബാസ്റ്റ്യൻ പറഞ്ഞു. ചലച്ചിത്ര നിരൂപകൻ എം. ചന്ദ്രശേഖർ മോഡറേറ്ററായിരുന്നു.
ആയിരങ്ങള്‍ക്ക് ആവേശംപകർന്ന് അലോഷിയും സംഘവും
രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് തിരുനക്കരയിലെ പഴയ പോലീസ് സ്റ്റേഷൻ മൈതാനത്ത് അലോഷി ആദംസും സംഘവും നയിച്ച സംഗീത സന്ധ്യ ആവേശം പകർന്നു. ആലോഷി ആദാംസ് വേദിയിൽ നിറഞ്ഞാടിയപ്പോൾ കാണികളും ആവേശത്തോടെ ആർപ്പു വിളികളും നൃത്തച്ചുവടുകളുമായി ഒപ്പം ചേർന്നു. മേളയോടനുബന്ധിച്ച് മൂന്ന് ദിവസമാണ് കലാ പരിപാടികൾ സംഘടിപ്പിച്ചത്. മൈതാനത്ത് തന്നെ ഒരുക്കിയ ഫോട്ടോ പ്രദർശനം കാണാനും നിരവധി പേരാണ് എത്തിയത്.

