റെഡ് അലോട്ട് പ്രഖ്യാപിച്ച് പീരുമേട് താലൂക്കിലെ എല്ലാ വില്ലേജ് ഓഫീസർമാർക്കും ജാഗ്രതാ നിർദ്ദേശം നൽകി എല്ലാ എമർജൻസി റെസ്പോൺസ് ടീമുകളും പ്രവർത്തന നിരതമാക്കിയായിരുന്നു മോക്ഡ്രിൽ. കഴിഞ്ഞ ദിവസം രാവിലെ 11ന് താലൂക്ക് എമർജൻസി ഓപ്പറേഷൻ സെല്ലിൽ നിന്ന് മഞ്ചുമല വില്ലേജ് ഓഫീസർ നൽകിയ ഫോൺ സന്ദേശത്തിൽ മഞ്ചുമല രാജമുടി ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളതായും ആളുകൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായും ജില്ലാ എമർജൻസി ഓപ്പറേഷൻ സെല്ലിൽ അറിയിച്ചു. മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ ഡി ഇ ഒ സി യിൽ നിന്ന് പഞ്ചായത്ത് സെക്രട്ടറി, എൻ ഡിആർ എഫ്, ഫയർഫോഴ്സ്, പോലീസ്, ആരോഗ്യ വകുപ്പ്, ആംബുലൻസ് എന്നിവ സംഭവസ്ഥലത്തേക്ക് എത്താൻ അറിയിപ്പ് നൽകി.
തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ (ദുരന്തനിവാരണം ) വില്ലേജ് ഓഫീസർ എന്നിവർ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. മണ്ണിടിച്ചിലിൽ ആറുപേർ അകപ്പെടുകയും ഇതിൽ രണ്ടുപേരെ ഫയർഫോഴ്സും ബാക്കി നാലു പേരെ എൻ ഡി ആർ എഫ് സംഘവും രക്ഷപ്പെടുത്തിയതായാണ് മോക്ഡ്രില്ലിൽ അവതരിപ്പിച്ചത്. ഇതിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ വണ്ടിപ്പെരിയാർ സി എച്ച് സി യിലേക്ക് മാറ്റി. ബാക്കിയുള്ള അഞ്ചുപേരെയും പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയുമാണ് മോക്ഡ്രിൽ അവസാനിപ്പിച്ചത്.
മോക്ഡ്രില്ലിൻ്റെ ഭാഗമായി പീരുമേട് താലൂക്കിൽ അവധിയിലുള്ള എല്ലാ ജീവനക്കാരെയും താലൂക്കിൽ ഹാജരാകാൻ ഇൻസിഡന്റ് കമാൻഡർ ഉത്തരവ് നൽകിയിരുന്നു. മഞ്ചുമല വില്ലേജ് ഓഫീസിൽ പ്രതീകാത്മക കൺട്രോൾ റൂം തുറക്കുകയും ചെയ്തു. ഉച്ചയ്ക്ക് തിരച്ചിൽ അവസാനിപ്പിച്ചതോടെ മോക്ഡ്രില്ലിന് സമാപനമായി.
മോക്ക് എക്‌സര്‍സൈസിന് ഡെ. കമാന്‍ഡാന്റ് ശങ്കര്‍ പാണ്ഡ്യന്‍ , ടീം കമാന്‍ഡര്‍ സഞ്ജീവ് ജയ്‌സ്വാള്‍, പീരുമേട് തഹസില്‍ദാര്‍ പി.എസ് സുനില്‍കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ പി.വി.പ്രസാദ്, കവിത പി.ജി. ഹസാര്‍ഡ് അനലിസ്റ്റ് രാജീവ് റ്റി. ആര്‍, ഇടുക്കി, മഞ്ജുമല എസ്.വി.ഒ ഏഴിലരശി, പീരുമേട് മെഡിക്കല്‍ ഓഫീസര്‍ ദിപു എം. ജോണ്‍, വണ്ടിപെരിയാര്‍ എച്ച്.ഐ മനോജ് കെ.ജോര്‍ജ്, വണ്ടിപെരിയാര്‍ ജെ.എച്ച്.ഐ പ്രസാദ് സി. ജി, പീരുമേട് ഫയര്‍ റെസ്‌ക്യു സ്റ്റേഷന്‍ ഓഫീസര്‍ വരുണ്‍ എസ്, വണ്ടിപെരിയാര്‍ എസ്.ഐ സെയ്തുമുഹമ്മദ് , ജൂനിയര്‍ സൂപ്രണ്ട് ബൈജു എം.ബഷീര്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
