മലയാളി യുവ ഡോക്ടറെ ദില്ലിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Crime India NEWS Newspaper

ദില്ലി: മലയാളിയായ യുവ വനിതാ ഡോക്ടറെ ദില്ലിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൗലാന ആസാദ് മെഡിക്കൽ കോളേജിലെ പി ജി വിദ്യാർത്ഥി ആതിര പി മേനോനെയാണ് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റൂമിനകത്ത് അവബോധാവസ്ഥയിലായിരുന്ന ആതിരയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഏറണാകുളം സ്വദേശിയാണ് ആതിര. അസ്വഭാവിക മരണത്തിന് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആത്മഹത്യ ആണോയെന്ന കാര്യത്തിലും പൊലീസിന് സംശയമുണ്ട്. ഇക്കാര്യത്തിലടക്കം വിശദമായ അന്വേഷണം നടക്കും.
അതേസമയം ദില്ലിയിൽ നിന്നുള്ള മറ്റൊരു വാർത്ത ആറ്റിങ്ങൾ ഇരട്ടക്കൊലപാതക കേസിലെ പ്രതി അനുശാന്തി ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം നൽകണമെന്ന ആവശ്യവുമായി സുപ്രിം കോടതിയെ സമീപിച്ചു എന്നതാണ്. ശിക്ഷ റദ്ദാക്കണമെന്ന അപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് അനുശാന്തി പുതിയ നീക്കം നടത്തിയത്. ഹൈക്കോടതിയുടെ വിധി വരും വരെ ശിക്ഷാ വിധി മരവിപ്പിക്കണമെന്നാണ് സുപ്രീം കോടതിയിൽ ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്. കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2014 ഏപ്രിലിലാണ് കുപ്രസിദ്ധമായ ആറ്റിങ്ങൽ ഇരട്ടക്കൊലപാതകം നടക്കുന്നത്. നാല് വയസുള്ള സ്വന്തം കുഞ്ഞ് സ്വാസ്തികയെയും ഭർത്താവിന്റെ അമ്മ ഓമനയേയും കാമുകനുമായി ചേർന്ന് അനുശാന്തി കൊലപ്പെടുത്തിയെന്നാണ് കേസ്. ടെക്നോപാർക്കിലെ സഹപ്രവ‌‌ർത്തകനും കാമുകനുമായ നിനോ മാത്യുവാണ് കൊലനടത്താന്‍ കൂട്ടുനിന്നത്. അനുശാന്തിയുടെ ഭർത്താവ് ലിജീഷ് കൊലപാതക ശ്രമത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. അനുശാന്തി നിനോ മാത്യുവിന് ഫോണിലൂടെ അയച്ചു നൽകിയ വീടിന്റെ ചിത്രങ്ങളും, വഴിയുമടക്കമുള്ള ഡിജിറ്റിൽ തെളിവുകൾ നിർണ്ണായകമായ കേസിൽ 2016 ഏപ്രിലിലാണ് വിധി വന്നത്. നിനോ മാത്യുവിന് വധ ശിക്ഷയ്ക്കും അനുശാന്തിയെ ഇരട്ട ജീവപര്യന്തത്തിനും വിധിക്കുകയായിരുന്നു. ആറ്റിങ്ങൽ വനിതാ ജയിലിൽ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് അനുശാന്തി.

Leave a Reply

Your email address will not be published. Required fields are marked *