ഈ കടുത്ത വേനലിൽ ജലക്ഷാമം: ഇന്ത്യയിൽ 143 ജലസംഭരണികൾ ജലക്ഷാമം നേരിടുന്നു
വടക്കൻ പ്രദേശം ഒഴികെ, രാജ്യത്തെ റിസർവോയറുകളുടെ ബാക്കിയുള്ള നാല് പ്രദേശങ്ങളിൽ മുൻവർഷത്തേക്കാൾ വെള്ളം കുറവാണ്.
ഈ കൊടും വേനലിൽ ഇന്ത്യ ജലക്ഷാമത്തിലേക്ക് നീങ്ങിയേക്കാം. എല്ലാ പ്രധാന ജലസംഭരണികളിലും മുൻവർഷത്തെ അപേക്ഷിച്ച് വെള്ളം കുറവാണ്. വ്യാവസായിക ഉപഭോക്താക്കൾ ഉൾപ്പെടുന്ന വലിയ നദികൾക്കും നഗര ജലവിതരണത്തിനും ഇടയിലുള്ള പ്രത്യേക ബഫറുകളായി റിസർവോയറുകൾ പ്രവർത്തിക്കുന്നു.
ഈ വർഷത്തെ കുറഞ്ഞ ശീതകാല മഴയും ഫെബ്രുവരിയിലെ റെക്കോർഡ് ബ്രേക്കിംഗ് താപനിലയും ഇതിനകം തന്നെ മണ്ണിലെ ഈർപ്പം നഷ്ടപ്പെടുന്നതിനിടയാക്കിയിട്ടുണ്ട്. കർഷകരെയും ഇത് ബാധിച്ചു. ഇത് നേരിട്ട് കുടിവെള്ള ആവശ്യത്തെയും ബാധിക്കും.
സെൻട്രൽ വാട്ടർ കമ്മീഷനിൽ നിന്നുള്ള കണക്കുകൾ പ്രകാരം, 2022 ലെ ഇതേ കാലയളവിൻ്റെ 92% ആണ് നിലവിലെ ജലനിരപ്പ്. കഴിഞ്ഞ വർഷം 143 പ്രധാന ജലസംഭരണികളിലായി 94.027 ബില്യൺ ക്യുബിക് മീറ്റർ (ബിസിഎം) വെള്ളമുണ്ടായിരുന്നു, ഈ വർഷം മാർച്ച് 9 ലെ കണക്കനുസരിച്ച് ഇത് 86.45 ബിസിഎം ആണ്.
വടക്കൻ പ്രദേശം ഒഴികെ, രാജ്യത്തെ റിസർവോയറുകളുടെ ബാക്കിയുള്ള നാല് പ്രദേശങ്ങളിൽ മുൻവർഷത്തേക്കാൾ വെള്ളം കുറവാണ്. കിഴക്കൻ മേഖലയിൽ കഴിഞ്ഞ 10 വർഷത്തെ ശരാശരിയേക്കാൾ വളരെ കുറവായതിനാൽ സംഭരണികളിലെ വെള്ളത്തിൻ്റെ അളവ് വളരെ കുറഞ്ഞ അവസ്ഥയിലാണ്.
അതേസമയം, മൺസൂൺ കുറവിനെക്കുറിച്ച് വിദഗ്ധർ സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൺസൂൺ കാലത്ത് മഴ കുറയാൻ സാധ്യതയുള്ള എൽ-നിനോ അവസ്ഥകൾ അന്താരാഷ്ട്ര കാലാവസ്ഥാ നിരീക്ഷകർ സൂചിപ്പിക്കുന്നു.
സൗത്ത്-ഏഷ്യ നെറ്റ്‌വർക്കിലെ ഹിമാൻഷു തക്കർ പറയുന്നതിങ്ങനെ, “കഴിഞ്ഞ വർഷത്തെ മോശം മൺസൂണാണ് റിസർവോയറുകളിൽ വെള്ളം കുറയാനുള്ള പ്രധാന കാരണം. മൺസൂൺ വളരെ അസ്ഥിരവും കുറവും ആയിരുന്നു, പ്രത്യേകിച്ച് ഗംഗാ തടത്തിൽ.”
2020ലും 2021ലും മൺസൂൺ സാധാരണ നിലയിലായതിനാൽ റിസർവോയറുകളിൽ ജലം ലഭിച്ചു. ജലക്ഷാമം നേരിടാൻ സർക്കാർ തയ്യാറാകണമെന്ന് വിദഗ്ധർ പറയുന്നു. “കർഷകർക്ക് വേനൽക്കാല വിളകൾക്ക് വെള്ളം നൽകുമെന്ന് ഗുജറാത്ത് സർക്കാർ അടുത്തിടെ പറഞ്ഞിരുന്നു. എന്നിരുന്നാലും, പ്രതീക്ഷിക്കുന്ന മൺസൂൺ കാലഘട്ടത്തെ നേരിടാൻ സർദാർ സരോവർ അണക്കെട്ടിലെ ജലം സംരക്ഷിക്കേണ്ടതുണ്ട്, ”തക്കർ പറഞ്ഞു.
