Literature

അഭയവർമ്മ

ഈർപ്പം നിറഞ്ഞ പഴയ വീട്
പൊട്ടിപ്പൊളിഞ്ഞ ചുവരുകൾ
തുറന്നു കിടക്കുന്ന ജനാല വഴി അരിച്ചെത്തുന്ന നിലാവെളിച്ചം
മനം മടുപ്പിക്കുന്ന നിശബ്ദത
അവിടേയ്ക്ക് പാലപ്പൂവിന്റെ ഉന്മാദ ഗന്ധമെത്തി
ഒപ്പം ചിലങ്കയുടെ ശബ്ദവും
കുപ്പിവളകൾ വാരിയിട്ടതുപോലൊരു ചിരി
അയാൾ സാവധാനം തല തിരിച്ച് നോക്കി
ഒരു സ്ത്രീരൂപം! നിലാവു പോലെ
അവൻ ആ രൂപത്തെ നോക്കി ചിരിച്ചു
”വരു”
രൂപം ചലിച്ചില്ല, പകരം ശബ്ദം വന്നു
”നീയാര്? എന്തിനിവിടെ വന്നു”?
”ഞാനൊരു വഴിപോക്കൻ”
”വഴിപോക്കന് ഈ ഇടിഞ്ഞ കെട്ടിടമേ കണ്ടൊള്ളു?”
”ഇവിടെ വാടക വേണ്ടല്ലോ”
”എന്നാരു പറഞ്ഞു”?
”സഹോദരിയാണോ ഈ വീടിന്റെ ഉടമസ്ഥ?”
”ഉടമസ്ഥൻ ഓടിപ്പോയി.”
”സഹോദരിയെപ്പേടിച്ചായിരിക്കും?”
”അതെ..”
”ചേച്ചി ആള് കൊള്ളാവല്ലോ”
”നീയും മോശമല്ല”
”അയ്യോ ഞാനൊരു പാവം”
”പാവം..നല്ല തമാശ എന്നെകണ്ട് പേടിച്ചു ചാകാത്ത ഏക മനുഷ്യൻ നീയാണ്.”
”അപ്പ ചേച്ചി ഗോസ്റ്റാണല്ലേ..ദേ ഇങ്ങോട്ടൊന്നു നീങ്ങി നിക്കിൻ..ഞാനാ മുഖമൊന്നു കാണട്ടെ”
ഇത്തവണ ആ രൂപം ചലിച്ചു. ചിലങ്കയുടെ ശബ്ദം.
”ചേച്ചി ഡാൻസുകാരി ആയിരുന്നോ?”
”ഉും”
”പകലൊക്കെ എന്തു ചെയ്യും”
”ദോ ആ മച്ചിൽ കടവാവലായി തൂങ്ങിക്കിടക്കും”
”കഷ്ടം”
ചെറുപ്പക്കാരന്റെ സഹതാപം കേട്ട് അവൾ പൊട്ടിച്ചിരിച്ചു
അയാൾ അമ്പരപ്പോടെ പുറത്തേയ്ക്ക് നോക്കി
”എന്റെ പൊന്നു സഹോദരി പതുക്കെച്ചിരിക്കൂ..ആപത്താണ്”
”ആർക്ക്”?
”എനിക്ക്”
”നീ ആരെയാണ് ഭയപ്പെടുന്നത് ?”
”ഒരാളെ, ആ ആളിനെ ഭയന്നാണ് ഞാനിവിടെ ഒളിച്ചിരിക്കുന്നത്”
”യക്ഷിയെ ഭയമില്ലാത്ത നിനക്കും ഭയമോ?”
”ചേച്ചിയൊരു പാവം. ഇതങ്ങനെയല്ല.കൊല്ലാതെ കൊല്ലും.”
”ആരാണാ ഭയങ്കരൻ?”
”ഭയങ്കരനല്ല, ഭയങ്കരി”
”ഭയങ്കരി?”
”ങാ.. എന്റെ ഭാര്യയുടെ കാര്യം തന്നെ”
”ങേ ?!”
”സത്യം?”
”ങാ.”
”അവൾ എന്നെക്കാൾ സുന്ദരിയാണോ?”
”സുന്ദരിയാണോ എന്നു ചോദിച്ചാൽ സൗന്ദര്യമാണവളുടെ ആയുധം”
”അവൾക്കിതുപോലെ ദംഷ്ട്രങ്ങൾ ഉണ്ടോ?”
”ഇല്ല.പക്ഷെ അവളുടെ നാക്ക്..ഹോ..അതിനു മുൻപിൽ ഒന്നും വിലപ്പോവുകയില്ല.”
”അത്രയ്ക്ക് ഭയങ്കരമാണോ?”
”ഭയങ്കരമല്ല..ഭീഭത്സം!!!”
”എടാ എനിക്കു ഭയമാകുന്നു. അവളിങ്ങോട്ടെങ്ങാനും വരുമോ?”
”ചേച്ചി ശബ്ദമുണ്ടാക്കിയാൽ..”
അകന്നു പോകുന്ന ചിലങ്കകളുടെ ശബ്ദം
മാഞ്ഞുപോകുന്ന പാലപ്പൂവിന്റെ ഗന്ധം
അയാൾ ഇരുട്ടിലേക്ക് നോക്കി ശബ്ദമില്ലാതെ ചിരിച്ചു.
അവിടെനിന്നു തലതിരിച്ച് ആശങ്കയോടെ ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി.

Leave a Reply

Your email address will not be published. Required fields are marked *