കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിൻ്റെ ഉടമ ജോയ് ആലുക്കാസ് വർഗീസിൻ്റെ 305 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഫെമ കേസിൽ അറിയിച്ചു. ബുധനാഴ്ച തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘത്തിൻ്റെ പലയിടങ്ങളിലും ഫെഡറൽ അന്വേഷണ ഏജൻസി പരിശോധന നടത്തിയിരുന്നു.
“തൃശൂർ ശോഭാ സിറ്റിയിലെ ഭൂമിയും പാർപ്പിട കെട്ടിടവും അടങ്ങുന്ന 33 സ്ഥാവര സ്വത്തുക്കളും (81.54 കോടി രൂപ മൂല്യം വരുന്ന) മൂന്ന് ബാങ്ക് അക്കൗണ്ടുകളും (91.22 ലക്ഷം രൂപ നിക്ഷേപമുള്ളത്), 5.58 കോടി രൂപയുടെ മൂന്ന് സ്ഥിരനിക്ഷേപങ്ങളും ജോയ്ആലുക്കാസിൻ്റെ ഓഹരികളും അറ്റാച്ച് ചെയ്ത സ്വത്തുക്കളിൽ ഉൾപ്പെടുന്നു.” ഇഡി പ്രസ്താവനയിൽ പറഞ്ഞു. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് (ഫെമ) സെക്ഷൻ 37 എ പ്രകാരം അറ്റാച്ച് ചെയ്‌തിരിക്കുന്ന ഈ ആസ്തികളുടെ ആകെ മൂല്യം 305.84 കോടി രൂപയാണ്.
“ഹവാല (അനധികൃത പണമിടപാട്) വഴികൾ വഴി ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് വൻ തുക കൈമാറ്റം ചെയ്യപ്പെടുകയും പിന്നീട് ജോയ് ആലുക്കാസ് വർഗീസിൻ്റെ 100 ശതമാനം ഉടമസ്ഥതയിലുള്ള ദുബായിലെ ജോയ് ആലുക്കാസ് ജ്വല്ലറി എൽഎൽസിയിൽ നിക്ഷേപിക്കുകയും ചെയ്തതാണ് കേസ്,” ഇഡി പറഞ്ഞു. ഹവാല ഇടപാടുകളിൽ ജോയ് ആലുക്കാസിൻ്റെ സജീവ പങ്കാളിത്തം “വ്യക്തമായി തെളിയിക്കപ്പെട്ട” ഔദ്യോഗിക രേഖകളും മെയിലുകളും — തെരച്ചിലിനിടെ ശേഖരിച്ച തെളിവുകൾ പറയുന്നു. ദുബായിലെ ജോയ്ആലുക്കാസ് ജ്വല്ലറി എൽഎൽസിയിൽ നിക്ഷേപിച്ച ഫണ്ടിൻ്റെ ഗുണഭോക്താവായ ഉടമ വർഗീസ് ആണെന്നാണ് ആരോപണം.
