നൂറ്റി ഇരുപത്തെട്ടാമത് മാരാമണ്‍ കണ്‍വെന്‍ഷന്‍ പമ്പാ മണല്‍പ്പുറത്ത് സമാപിച്ചു. വ്യക്തിഗതമായ നേട്ടങ്ങളേക്കാള്‍ കൂട്ടായ്മയിലൂടെ ലഭിക്കുന്ന അനുഭവത്തില്‍ ലോകം തന്നെ പുനക്രമീകരിക്കപ്പെടണമെന്ന് സമാപനസന്ദേശത്തില്‍ മാര്‍ത്തോമ സഭാദ്ധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത പറഞ്ഞു.
ദൈവ സൃഷ്ടിയെ മുഴുവന്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള പ്രവര്‍ത്തനമാണ് ഇന്നിന്റെ ആവശ്യം. സ്വാര്‍ത്ഥതയുടെ മതില്‍ക്കെട്ടുകളില്‍ ഒതുങ്ങാതെ നിത്യജീവന്റെ അനുഭവത്തിലേക്ക് നയിക്കപ്പെടുന്നതാകണം വിശ്വാസികളുടെ ജീവിതമെന്നും അദ്ദേഹം പറഞ്ഞു. ഓരോ വിശ്വാസിയിലും നിയേണ്ടത് ക്രിസ്തു സാദൃശ്യമാണ്. ജീവന്റെ സംരക്ഷണം മനുഷ്യന്റെ ഉത്തരവാദിത്വമാണെന്ന തിരിച്ചറിവ് നഷ്ടപ്പെടുത്തരുത്. സഹജീവികളോടുള്ള കരുതലും സ്‌നേഹവും അതിന്റേതായ അര്‍ത്ഥതലങ്ങളില്‍ കണ്ടുകൊണ്ട് ജീവിക്കാനാകണമെന്നും ദൗത്യം തിരിച്ചറിഞ്ഞ് ദൈവത്തോടു ചേര്‍ന്നു സമൂഹനിര്‍മ്മിതിക്കുവേണ്ടി യത്‌നിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത മുഖ്യസന്ദേശം നല്‍കി.
