സമകാലീന സാമൂഹീകജീവിതത്തിന്റെ നേർക്കാഴ്ചകളാണ് സിനിമകളെന്ന് സഹകരണ – രജിസ്ട്രേഷൻ മന്ത്രി വി. എൻ വാസവൻ. അനശ്വര തിയറ്ററിൽ കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വമാനവീകതയുടെ സന്ദേശം രാജ്യാന്തരതലത്തിൽ ഉയർത്താൻ സഹായിക്കുന്നതാണ് ഈ ചലച്ചിത്രമേളയെന്നും അദ്ദേഹം പറഞ്ഞു.
ബെഞ്ചമിൻ ബെയ് ലിയിലൂടെയും ചാവറയച്ചനിലൂടെയും അക്ഷരങ്ങൾക്ക് നിറം കൊടുത്ത നാടാണ് കോട്ടയം. ആദ്യത്തെ ശബ്ദസിനിമയുടെ അമരക്കാരനും കാഞ്ഞിരപ്പള്ളി സ്വദേശി ചെറിയനാണ്. ജോൺ ഏബ്രാഹം, അരവിന്ദൻ , അഭയദേവ്, ജയരാജ് എന്നിങ്ങനെ എല്ലാ അർത്ഥത്തിലും സാംസ്കാരിക സമ്പന്ന നാടാണ് കോട്ടയം. തുടർ വർഷങ്ങളിലും ഈ മേള ഏറ്റവും സജീവമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ചെയർമാൻ സയീദ് അക്തർ മിർസ മുഖ്യാതിഥിയായി. മുഖ്യാതിഥിയെയും ചലച്ചിത്ര നിർമാതാവ് ജോയി തോമസിനെയും മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.
ഫെസ്റ്റിവൽ ബുക്കിന്റെ പ്രകാശനം ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറിന് നൽകിക്കൊണ്ട് തോമസ് ചാഴികാടൻ എം.പി നിർവഹിച്ചു. ഫെസ്റ്റിവൽ ബുള്ളറ്റിന്റെ പ്രകാശനം ജയരാജിന് നൽകിക്കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു.
ഫെസ്റ്റിവൽ സംഘാടകസമിതി ചെയർമാൻ ജയരാജ് ആമുഖ പ്രഭാഷണം നടത്തി. തോമസ് ചാഴികാടൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, നിർമാതാവ് ജോയി തോമസ്, ഫെസ്റ്റിവൽ സംഘാടക സമിതി കൺവീനർ പ്രദീപ് നായർ എന്നിവർ പ്രസംഗിച്ചു.
കെ.ആർ. നാരായൺ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെ ദേശീയ തലത്തിൽ മികവിൻ്റെ കേന്ദ്രമാക്കും : സയീദ് അക്തർ മിർസ
കെ.ആർ. നാരായൺ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്യൽ സയൻസ് ആന്റ് ആർട്സിനെ ദേശീയ തലത്തിൽ തന്നെ മികവിൻ്റെ കേന്ദ്രമാക്കുമെന്ന് പ്രശസ്ത ചലച്ചിത്രകാരൻ സയീദ് അക്തർ മിർസ .
കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ.ആർ. നാരായൺ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ പുതിയ ചെയർമാനായി നിയമിതനായ അദ്ദേഹം.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാംസ്കാരിക നവീകരണത്തിൽ കേരളം മുൻപന്തിയിലാണ് . കേരളം ഒരു അനുഭവമാണ്. അത് അനുഭവച്ചറിയുക എന്ന ഉദ്ദേശത്തോടുകൂടിയാണ് കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തത്.
കേരളത്തിൽ മാത്രമാണ് കച്ചവട , കല സിനിമ എന്ന എന്ന വേർതിരിവില്ലാത്തത്. നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിൽ കേരളം എന്നും മുൻപന്തിയിലാണ്. നിരവധി കാര്യങ്ങളിൽ കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. ഉയർന്ന സാക്ഷരതാ നിരക്ക്, ജനങ്ങളുടെ പുരോഗതി, ലിംഗ സമത്വം, കുറഞ്ഞ പട്ടിണി നിരക്ക് , സാമൂഹിക ഐക്യം, മതസൗഹാർദ്ദം തുടങ്ങിയ കാര്യങ്ങളിൽ സംസ്ഥാനം ഏറെ മുന്നിലാണെന്നും സയീദ് മിർസ പറഞ്ഞു.

